മലയാളത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കില്‍ നിര്‍മിക്കുകയും വന്‍ പ്രതീക്ഷകളോടെ എത്തുകയും ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ലഭിക്കുന്നത് അതിനൊത്ത റിലീസല്ല. യുഎഇ/ജിസിസിയിലെ വിതരണ രംഗത്തും എക്‌സ്ബിറ്റേര്‍സിലും വന്‍ ആധിപത്യം പുലര്‍ത്തുന്ന ഫാര്‍സ് ഇന്റര്‍നാഷണലല്ല ഒടിയന്റെ റൈറ്റ്‌സ് നേടിയിരിക്കുന്നത്. ഇതാണ് ഗള്‍ഫിലെ പല സെന്ററുകളിലെയും ആദ്യ ദിന ഷോ കൗണ്ടില്‍ പുലിമുരുകനും ഗ്രേറ്റ് ഫാദറിനും കായംകുളം കൊച്ചുണ്ണിക്കും പിന്നിലേക്ക് ഒടിയനെ എത്തിക്കുന്നതെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
വേള്‍ഡ് വൈഡ് ഫിലിംസാണ് വന്‍ തുകയ്ക്ക് ഒടിയന്റെ യുഎഇ/ ജിസിസി റൈറ്റ്‌സ് നേടിയിരിക്കുന്നത്. 4 കോടിക്ക് അടുത്ത തുകയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഔദ്യോഗികമായി തുക പുറത്തുവിട്ടിട്ടില്ല. നേരത്തേ 4 കോടി രൂപയ്ക്ക് ഫാര്‍സ് കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത് റെക്കോഡായി വിലയിരുത്തപ്പെട്ടിരുന്നു. വേള്‍ഡ് വൈഡ് ഫിലിംസ് മികച്ച പ്രചാരണം ഒടിയന് നല്‍കുന്നുണ്ടെങ്കിലും സ്‌ക്രീനുകള്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ കടുത്ത പ്രതിസന്ധിയാണ്. പ്രമുഖമായ തിയറ്ററുകളില്‍ സിഹഭാഗവും ഫാര്‍സിന്റെ ഉടമസ്ഥതയിലുള്ളതോ ഫാര്‍സിന് നിയന്ത്രിക്കാനാവുന്നതോ ആണ്.
യുഎഇയിലെ സ്ഥിതി പരിശോധിച്ചാല്‍ ഇതുവരെ ആദ്യ ദിനത്തില്‍ 300+ ഷോകളാണ് ചിത്രത്തിന് ഉറപ്പിച്ചിട്ടുള്ളതെന്ന് വേള്‍ഡ് വൈഡ് ഫിലിംസ് വ്യക്തമാക്കുന്നു. പുലിമുരുകന് 514 ഷോകളും ദി ഗ്രേറ്റ്ഫാദറിന് 335 ഷോകളും ആദ്യ ദിനത്തില്‍ ലഭിച്ച സ്ഥാനത്താണിത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് 281 ഷോകളും കായംകുളം കൊച്ചുണ്ണിക്ക് 275 ഷോകളും ലഭിച്ചിരുന്നു. ഇവയെല്ലാം ഫാര്‍സാണ് വിതരണത്തിന് എത്തിച്ചത്.
യുഎഇക്ക് പുറത്ത് മലയാള സിനിമയുടെ പ്രധാന മാര്‍ക്കറ്റായ ബഹ്‌റിനിലെയും ഖത്തറിലെയും സ്ഥിതി വ്യത്യസ്തമല്ല. റെസ്റ്റ് ഓഫ് ജിസിസി കളക്ഷന്റെ പകുതിയോളം സംഭാവന ചെയ്യുന്ന ഖത്തറില്‍ ഫാര്‍സിന്റെ നിയന്ത്രണത്തിലാണ് ഭൂരിഭാഗം തിയറ്ററുകളും. ഒടിയന് ലഭിക്കുന്ന തിയറ്ററുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ അല്ലായെന്നതും വെല്ലുവിളിയാണ്. പുതിയതും ഏറെ ദൂരെയുള്ളതുമായ തിയറ്ററുകളാണ് ബഹ്‌റിനില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. പരിമിതമായിരിക്കും ബഹ്‌റിനിലെ റിലീസ് എന്ന് ഏറക്കുറേ വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു.
മലയാള ചിത്രങ്ങളുടെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനിൽ 80 ശതമാനത്തിലധികവും വരുന്നത് യുഎഇ/ ജിസിസി കളക്ഷനിൽ നിന്നാണ്. നിലവിൽ ഒടിയന് ആയിരത്തിഅഞ്ഞൂറോളം സ്ക്രീനുകൾ ആഗോളതലത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്