New Updates

2.0യില്‍ 2100 വിഎഫ്എക്‌സ് ഷോട്ടുകള്‍- ശങ്കര്‍

ലോകമെമ്ബാടുമുള്ള ഇന്ത്യന്‍ സിനിമാ പ്രേക്ഷകരും രജനീകാന്ത് ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ 2.0 നവംബര്‍ 29ന് തിയറ്ററുകളിലെത്തുകയാണ്. ലണ്ടന്‍, മോണ്‍ട്രിയല്‍, യുക്രെയ്ന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 2100 വിഎഫ്എക്‌സ് ഷോട്ടുകള്‍ ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ ശങ്കര്‍ പറയുന്നു. 500 കോടിക്കു മുകളില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്.

പോസ്റ്റ് പ്രൊഡക്ഷനിലെ സാങ്കേതിക തികവിന് സമയമെടുത്തിനാല്‍ ഒരു വര്‍ഷത്തിലേറെയാണ് റിലീസ് നീണ്ടു പോയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് പുറത്തിറക്കാന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രമാണിത്.
500 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിനായി വിഎഫ്എക്‌സ് ജോലികള്‍ ചെയ്യാന്‍ അമേരിക്കയിലെ ഒരു വന്‍ കമ്ബനിയെയാണ് ആദ്യം ഏല്‍പ്പിച്ചത്. എന്നാല്‍ ആ കമ്പനിയുടെ പ്രാപ്തിക്കും മുകളിലുള്ള വിഎഫ്എക് ആവശ്യമായതിനാല്‍ മറ്റൊരു കമ്പനിയെ വിഎഫ്എക്‌സ് ഏല്‍പ്പിക്കുകയായിരുന്നു.

മാര്‍വല്‍ ചിത്രങ്ങള്‍ക്ക് വിഷ്വല്‍ ഇഫക്ട് ചെയ്യുന്ന ഡബിള്‍ നെഗറ്റീവ് കമ്പനിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം ബ്ലേഡ് റണ്ണര്‍ സിനിമയുടെ ഭാഗമായി അവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. അവരാണ് 2.0 യുടെ വിഷ്വല്‍ ഇഫക്ട്‌സ ചെയ്യുന്നത്. ‘ടീസറില്‍ മൊബൈല്‍ ഫോണുകള്‍ കൂട്ടമായി പക്ഷികളുടെ ആകൃതിയില്‍ പറക്കുന്നൊരു രംഗമുണ്ട്. അതിന്റെ വിഎഫ്എക്‌സ് കാണുമ്പോള്‍ മനസ്സിലാകും വിഷ്വലിന്റെ ശക്തി. എന്റെ മനസ്സില്‍ കണ്ടതുപോലെയുള്ള വിഷ്വല്‍ അല്ല ആദ്യം പുറത്തുവന്നത്. മണിക്കൂറുകള്‍ എടുത്താണ് അതിന്റെ ഡിസൈന്‍ ഉണ്ടാക്കിയത്. എന്നാല്‍ ക്യാമറയില്‍ എത്തുമ്പോള്‍ ആ കൃത്യത കാണാനാകുന്നില്ല. അങ്ങനെ വീണ്ടും റീഡിസൈന്‍ ചെയ്തു’ ശങ്കര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

200 കോടിക്കടുത്താണ് വിഎഫ്എക്‌സിനായി മുടക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. അക്ഷയ്കുമാര്‍ , എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും. ചിത്രം രജനികാന്ത് ഇരട്ട വേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണ്. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് നേരത്തേ ചിത്രത്തിന്റെ റിലീസ് തീയതി രണ്ടു തവണ പ്രഖ്യാപിച്ച് നീട്ടി വെച്ചിരുന്നു.