അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ചില താരങ്ങള്‍ ക്ഷുഭിതമായി സംസാരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് താന്‍ നടത്തിയ പത്രസമ്മേളനത്തിലെ ചില പരാമര്‍ശങ്ങളെ മാധ്യമങ്ങള്‍ തെറ്റായ വ്യാഖ്യാനങ്ങളോടെ നല്‍കിയെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ്. ഇക്കാര്യം വിശദീകരിച്ചുകൊണ്ട് ഇന്നസെന്റെ നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.
“രാവിലെ ഞാൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമർശങ്ങൾ, ഞാൻ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകൾ പ്രതിഫലിക്കും എന്നത് യാഥാർത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങൾ സംഘടന എന്ന നിലയിൽ അമ്മ നിർവഹിക്കും. സന്ദർഭത്തിൽ നിന്നടർത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കേണ്ടതാണ്.”